മണിമുത്ത് - 10



സൂത്രശാലിയായ തട്ടാന്‍ 




ഊം.. നിനക്കെന്താ വേണ്ടത്..?

തട്ടാന്‍റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന്‍ പറഞ്ഞു:

ഒരു മുത്തു വില്‍ക്കാന്‍ വന്നതാണ്..

മുത്തോ... ഹീ.. ഹീ... ഹീ.. തട്ടാന്‍ പരിഹസിച്ചു ചിരിച്ചു: നീ മുത്തു വില്‍ക്കാന്‍ വന്നവനോ..?

അതെ.. മുത്ത് വില്‍ക്കാന്‍ തന്നെ.. അവനും പ്രതികരിച്ചു:

എവിടെ കാണട്ടെ..?

തട്ടാന് വിശ്വസിക്കാനും കഴിയുന്നില്ല.

അവന്‍ മടിയില്‍ നിന്നും തുടച്ചു മിനുക്കി വച്ച തന്‍റെ മുത്തെടുത്തു കാണിച്ചു.

ങേ..! തട്ടാന്‍റെ കണ്ണു തള്ളിപ്പോയി.. തരൂ.. നോക്കട്ടെ..!

അവന്‍ മുത്തെടുത്തു സ്വന്തം മടിയില്‍ത്തന്നെ വച്ചു. തട്ടാന്‍ മുത്തു പരിശോധിച്ചാല്‍ തന്‍റെ കള്ളിയെല്ലാം പൊളിയും.എങ്ങിനെയെങ്കിലും തട്ടാനോടു മരുന്നിനെക്കുറിച്ചു ചോദിച്ചറിയണം. ബാക്കിയൊക്കെ പിന്നെ വരുന്ന വഴി കാണാം.

ഹേ.. ഹേ.. സാധനം കാണട്ടെ..

അതൊക്കെ കാണാം.. അതിനു മുമ്പേ ഒരു കാര്യം അറിയണം..

അതെന്താ..? തട്ടാന് ചില സംശയങ്ങള്‍ ഒക്കെ തോന്നിത്തുടങ്ങി:

ഇതു കട്ട മുതലൊന്നും അല്ലല്ലോ..?

കട്ടതോ.. ഏയ്‌.. ഞാനൊരു കള്ളനല്ല..

മണിയുടെ കൂസലില്ലായ്മയും ധൈര്യവും കണ്ടു തട്ടാന്‍ നയം മാറ്റി. കുട്ടിയാണെങ്കിലും ഇവന്‍ വലിയവരെക്കാള്‍ വലിയ ഒരു പുള്ളിതന്നെയാണെന്നും അയാള്‍ക്ക്‌ മനസ്സിലായിക്കാണും.

അയാള്‍ പറഞ്ഞു:

സാധനം നോക്കിയാലല്ലേ വില പറയാന്‍ കഴിയൂ.. അതോണ്ടാ മുത്ത്‌ കാണിക്കാന്‍ പറയുന്നത്..

എനിക്ക് പണമൊന്നും വേണ്ട.. ഒരുകാര്യം മാത്രം പറഞ്ഞു തന്നാല്‍ മതി.. അതറിഞ്ഞാല്‍ മുത്ത് പകരം തരാം..

ഹേ..! അതെന്തു കാര്യം..?

അയാളുടെ സ്വരത്തില്‍ അതുവരെയില്ലാത്ത മയം. കണ്ണുകളില്‍ അത്യാഗ്രഹത്തിന്റെ തിളക്കം.

എന്തു കാര്യമാ നിനക്കറിയേണ്ടത്?

എനിക്കൊരു മരുന്നിനെക്കുറിച്ചാണ് അറിയേണ്ടത്.മരുത്വാമലയിലെ ഇരുള്‍ എന്ന മൂലികയെക്കുറിച്ച്..

ങേ..! മരുത്വാനോ..? അയാളൊന്നു ഞെട്ടിയത് പോലെ തോന്നി. അതിന്റെയൊരു വിറയലുണ്ട് ഇപ്പോള്‍ ആ സ്വരത്തില്‍ : 

ഏതു മരുത്വാന്‍ ..? എന്തു മരുത്വാന്‍ ..? ഏയ്‌.... ....... എനിക്കൊരേയും അറിയില്ല..

ഇപ്പോള്‍ തട്ടാന്‍റെ വാക്കുകളില്‍ ഭയവും ദേഷ്യവും സംശയവും ഒക്കെ അടങ്ങിയിട്ടുണ്ട്.

മരുത്വാനല്ല.. മരുത്വാമല.. ആ മലയിലാണ് ഇരുള്‍ എന്ന മൂലികയുള്ളത്. അതൊരു മരുന്നാണ്. ആ  മരുന്നിനെക്കുറിച്ചാണ് എനിക്കറിയേണ്ടത്..; അവന്‍ എല്ലാം വിശദമായി ആവര്‍ത്തിച്ചു.

തട്ടാന് അതു കേട്ടപ്പോള്‍ ആശ്വാസമായി.

മരുത്വാമല.. അല്ലെ..? മരുത്വാമല.. എന്തു മൂലികയാണെന്നാ പറഞ്ഞത്..?

ഇരുള്‍ എന്ന മൂലിക..

ഇരുളല്ലേ..? തട്ടാന്‍റെ ചുണ്ടില്‍ ഒരു ചെറുചിരി തത്തിക്കളിച്ചു.

അതെ.. അവനും ഉത്സാഹമായി. എനിക്ക് ആ മരുന്നു കിട്ടണം.

ഓ.. ഇരുള്‍ .. പിടികിട്ടി. ഇരുളെന്നു പറഞ്ഞാല്‍ ഇരുട്ട്. നീയിരിക്ക്.. സൂര്യനസ്തമിച്ചു കുറച്ചു കഴിയട്ടെ ഇവിടെ വരും, ഈ പറയുന്ന ഇരുള്‍ .. എത്രവേണമെങ്കിലും ഉണ്ടാകും അതിന്‍റെ ഇരുട്ട്..

അയാള്‍ ഒന്നു നിര്‍ത്തി അവനെ നോക്കി.

എന്താ.. നിങ്ങള്‍ കളിയാക്കുകയാണോ..? അവനു ദേഷ്യവും സങ്കടവും വന്നു.

പിന്നെ..? നീയെന്താ കരുതിയത്‌..? എന്നെ പറ്റിക്കാമെന്നോ? എന്തിനാ നീ വന്നത്? എന്നെ കളിയാക്കാനോ..? എവിടെയാണീ മരുത്വാമല..? എന്താണീ ഇരുള്‍..? അല്ല പിന്നെ, മുത്ത് കാണിച്ചു നീയെന്നെ കളിയാക്കാന്‍ വന്നവന്‍ തന്നെ..

കളിയാക്കാനല്ല.. കാര്യമായിട്ടാ.. ഞാന്‍ ചോദിച്ചത്.  അറിയില്ലെങ്കില്‍ വേണ്ട. ഞാന്‍ പോണൂ..

അവന്‍ എഴുന്നേറ്റു.

തട്ടാന്‍റെ കണ്ണുകള്‍ വീണ്ടും അവനെത്തന്നെ ഉഴിഞ്ഞു. അതവനെ വീണ്ടും വീണ്ടും ഉരച്ചു.

നീ അവിടിരിക്ക് ഞാനൊന്നുകൂടി ആലോചിക്കട്ടെ..

അയാള്‍ മുറിയില്‍ അങ്ങുമിങ്ങും നടന്നു. അവിടെ ധാരാളം ഇരുമ്പു പെട്ടികളും അലമാരകളും ഒക്കെയുണ്ട്. അയാള്‍ ഇടയ്ക്കിടെ അതില്‍ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്.

ഇരുള്‍ ...  ഇരുള്‍ .. ഹോ..! ഭഗവാനേ ഇപ്പോള്‍ ഞാനും ഇരുട്ടിലായിപ്പോയല്ലോ.. എന്തുമല.. എതുമല..? ഞാനൊരു മലയും ഇതുവരെ കയറിയിട്ടുമില്ലല്ലോ.. ഈശ്വരാ..

പിന്നേയും അയാള്‍ ആലോചിക്കുവാന്‍ തുടങ്ങി :ഒരു പക്ഷെ..മരുത്വാന്‍ ..?

എന്തോ കാലില്‍ തടഞ്ഞതുപോലെയാണ് പെട്ടെന്നയാള്‍ നിന്നുപോയത്. എന്നിട്ടു വീണ്ടും പിറുപിറുത്തു; മരുത്വാന്‍ .. മരുത്വാമല.. മരുത്വാമല.. മരുത്വാന്‍ .. അപ്പോള്‍ ?

അയാള്‍ അതുതന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു: മരുത്വാന്‍ ..മരുത്വാമല. അങ്ങിനെയാണെങ്കില്‍ ..?

ഒടുവില്‍ അയാള്‍ അവന്‍റെ മുന്നില്‍ വന്നു വളഞ്ഞു കുത്തി നിന്നു.

നിനക്ക് മരുത്വാമലയേക്കുറിച്ച് അറിയണം അല്ലെ?

അതെ.. അതിലുണ്ട് ഇരുള്‍

ഉണ്ടാകും ഇരുള്‍ അതിലുണ്ടാകും.. അയാളും സമ്മതിച്ചു.

എങ്കില്‍ .. നീ വാ.. നമുക്കുപോയി എല്ലാം അറിയാം. എന്നാല്‍ ഒരു കാര്യം, ഈ മുത്തിന്‍റെ കാര്യമൊന്നും വേറെയാരോടും മിണ്ടിയേക്കരുത്.. സമ്മതിച്ചോ..?

ആരോട്.. മലയോടോ?

ഹെന്ത്..?നമ്മള്‍ മലയിലെക്കൊന്നും പോകുന്നില്ല.എന്‍റെ കൂട്ടുകാരന്‍ മരുത്വാനെ കാണാനാണ് നാം പോകുന്നത്. അവിടെ ചെല്ലുമ്പോഴത്തെ കാര്യമാണ് ഞാന്‍ പറഞ്ഞത്..

ശരി..

വേഗം നടക്ക്..

അവര്‍ പുറത്തുകടന്നു. അയാള്‍ അവനെ ഏതൊക്കെയോ വഴികളിലൂടെ കൊണ്ടുപോയി. ഒടുവില്‍ അവര്‍ ചെറിയൊരു വീടിന്‍റെ മുന്നിലെത്തി. അവിടെ അയാള്‍ കുറച്ചു നേരം തമ്പിട്ടു നിന്നു. പിന്നെ അതിന്‍റെ വാതിലില്‍ താളം പിടിച്ചു. കുറച്ചു സമയം അങ്ങിനെ കഴിഞ്ഞു. അപ്പോള്‍ അകത്തു നിന്നാരോ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു:

ആരാ..?

അയാള്‍ പറഞ്ഞു: ഞാന്‍ തട്ടാനാണ്.

വാതിലിന്റെ വിടവില്‍ ഒരു നിഴല്‍ അനങ്ങി: ഊം.. തട്ടാനെന്താ വേണ്ടത്..?

ഒന്നു കാണണം..

ഇപ്പോള്‍ പറ്റില്ല..

ഒരു അത്യാവശ്യ കാര്യത്തിനാണ്..

എന്തു അത്യാവശ്യം..?

അതൊക്കെ പറയാം. താന്‍ വാതില്‍ തുറക്ക്..

ഓ.. തന്റെ നശിച്ചൊരു അത്യാവശ്യം..

അകത്തുനിന്നും ഒരു മുരള്‍ച്ചയാണ് ഇതെല്ലാം പുറത്തു വരുന്നത്. എന്നിട്ടും തട്ടാന് യാതൊരു കൂസലുമില്ല. അപ്പോള്‍ അകത്തെന്തോ തട്ടിമറിഞ്ഞു വീണു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ വാതില്‍ തുറന്നു.

അവര്‍ അകത്തു കടന്നു. ഉള്ളില്‍ വെളിച്ചം വളരെ കുറവാണ്. അവര്‍ക്ക് വാതില്‍ തുറന്നു കൊടുത്തയാള്‍ മുടന്തി മുടന്തി അടുത്ത കട്ടിലില്‍ ചെന്ന് വീണു. തട്ടാന്‍ വാതിലടച്ചു കുറ്റിയിട്ടു.

ആഹാ.. ഇതെന്തു പറ്റി.. തന്‍റെ കാലിന്..? തട്ടാന്റെ ചോദ്യം.

ഓ..അതൊരപകടം പറ്റിയതാ..അയാള്‍ അശ്രദ്ധയോടെ പറഞ്ഞു.പിന്നെ മണിയെ സൂക്ഷിച്ചു നോക്കി:

ഇതാരാ..?

എന്‍റെ ബന്ധുവാണ്..

മണി അയാളെയും ശ്രദ്ധിച്ചു നോക്കി. അവന്‍ ഇപ്പോള്‍ അയാളുടെ മുഖം ശരിക്കും കണ്ടു. അവന്‍ ശരിക്കും വിറച്ചു പോയി. പടച്ചവനെ.. ഈ മുഖം..? ഈ മീശ..? ഇതു നാലാമത്തെ കള്ളന്‍ തന്നെയല്ലേ..? അതെ.. ഇതു പോലീസുകാരില്‍ നിന്നും രക്ഷപ്പെട്ടുപോയ ആ പെരുങ്കള്ളന്‍.. തന്നെ. കള്ളന്മാരുടെ തലവന്‍ ..

പെരുങ്കള്ളന്‍ അപ്പോള്‍ വീണ്ടും മുരണ്ടു:

ഇവന്‍ തന്‍റെ ബന്ധുവോ..?

കള്ളന്‍റെ കണ്ണുകള്‍ അവന്‍റെ മുഖത്തിങ്ങനെ തറഞ്ഞു കിടക്കുന്നു. തട്ടാന്‍ അവനോട് ഇരിക്കാന്‍ പറഞ്ഞു. അവനെങ്ങിനെ ഇരിപ്പുറക്കും. അവന്‍ തട്ടാനെ നോക്കി. അയാള്‍ കള്ളനോട് കുശലപ്രശ്നത്തിലാണ്. അവര്‍ പരിചയക്കാരാണ്. തന്നില്‍ നിന്നും മുത്ത് തട്ടിയെടുക്കാന്‍ തട്ടാന്‍ കള്ളനെ കൂട്ടു പിടിച്ചതായിരിക്കുമോ എന്നൊരു സംശയം അവനുണ്ടായിരുന്നു.

നല്ല പരിക്കുണ്ടല്ലോ.. ഒന്നു സൂക്ഷിച്ചോക്കെ നടന്നൂടെ..?

കള്ളന്‍റെ മുറിഞ്ഞു നീരുവച്ച കാലിലേക്ക് നോക്കിയാണ് തട്ടാന്റെ ചോദ്യം. അത് ഇന്നലെ കക്കാന്‍ ചെന്നപ്പോള്‍ പറ്റിയതാണെന്നൊന്നും തട്ടാനറിയില്ലല്ലോ.

താനെന്തിനാ ഈ നേരത്തു വന്നത്..?

കള്ളന്‍ വീണ്ടും കലിയോടെ തട്ടാനോട് തട്ടിക്കയറുകയാണ്. അതിലിടക്ക് ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ട്.

(തുടരും)

17 അഭിപ്രായ(ങ്ങള്‍) :

അങ്ങിനെ, മണി കള്ളന്റെ സന്നിധിയിൽ...... പിന്നെ? വേഗം, വേഗം :)
വരവിനും വായനക്കും നന്ദി.
Pradeep Kumar പറഞ്ഞു... 8/25/2013
സംഭവപരമ്പരകളിലൂടെ കഥ മുന്നേറുന്നു.....ഇതൊരു പുസ്തകമായി ഇറങ്ങണമെന്നാണ് എന്റെ ആഗ്രഹം
വായനക്കും അഭിപ്രായത്തിനും നന്ദി.
ആകാംക്ഷയോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു
നന്ദി..ഈ വരവിനു വായനക്ക്..
Cv Thankappan പറഞ്ഞു... 8/25/2013
പെരുങ്കള്ളനായ മരുത്വാനെയും,അത്യാഗ്രഹിയായ തട്ടാനെയും ബുദ്ധിശാലിയായ മണി എങ്ങനെ
മെരുക്കിയെടുക്കും?! ആകാംക്ഷ വര്‍ദ്ധിക്കുന്നു!!!
ആശംസകള്‍ മാഷെ
വളരെ നന്ദി..ഇഷ്ടപ്പെട്ടെന്നു കണ്ടതില്‍ സന്തോഷം.
ajith പറഞ്ഞു... 8/25/2013
പ്രദീപ് പറഞ്ഞതുപോലെ ഇതൊരു പുസ്തകമായി പുറത്ത് വരണം
വളരെ നല്ല നിലവാരത്തില്‍ കഥ് മുന്നേറുന്നു!
അഭിപ്രായങ്ങള്‍ക്ക് വളരെ സന്തോഷം
വീകെ പറഞ്ഞു... 8/25/2013
katha nannaayi varunnu...
thutaruka...
aazamsakal
ഈ വാക്കുകള്‍ക്കു സന്തോഷം
Salam പറഞ്ഞു... 8/30/2013
നിലവാരമുള്ള എഴുത്ത് പൊതുവേ കുറവായ ബ്ലോഗ്‌ ലോകത്ത് ഇങ്ങിനെ നല്ല മുത്തുകള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. പ്രദീപ്‌ മാഷും അജിത്തും പറഞ്ഞ അതെ അഭിപ്രായം പങ്കു വെയ്ക്കുന്നു.
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ..തുടര്‍ന്നും വായിക്കുമല്ലോ..
ആകാംക്ഷ വീണ്ടും വർദ്ധിക്കുന്നു. അടുത്തത് വായിക്കാൻ നീങ്ങട്ടെ.. പിന്നെ ചിത്രങ്ങൾ കൂടി നന്നായിരിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply